അങ്കമാലി
എറണാകുളം ജില്ലയിലെ ഒരു പട്ടണം / From Wikipedia, the free encyclopedia
10.2000°N 76.4000°E / 10.2000; 76.4000
അങ്കമാലി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ജനസംഖ്യ | 33,424 (2001[update]) |
സ്ത്രീപുരുഷ അനുപാതം | 0.9689 ♂/♀ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 31 m (102 ft) |
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 544-ന്റെയും എം.സി. റോഡിന്റെയും അരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി. കൊച്ചി നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്നും സുഗന്ധദ്രവ്യങ്ങൾ അങ്കമാലിയുടെ സമ്പദ്വ്യവസ്ഥയിൽ ഒരു വലിയ പങ്കുവഹിക്കുന്നു. ജലസേചനസൗകര്യംകൊണ്ട് സമ്പന്നമായ ഒരു കാർഷികമേഖല അങ്കമാലിക്കുണ്ട്. എം.സി. റോഡും ദേശീയപാത 544-ഉം ഒത്തുചേരുന്ന ഒരു പട്ടണമാണ് അങ്കമാലി. തെക്ക് ആലുവ, കാലടി വടക്ക് ചാലക്കുടി, കിഴക്ക് പശ്ചിമഘട്ടം, പടിഞ്ഞാറ് പറവൂർ, മാള, എന്നീ സ്ഥലങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിയ്ക്കടുത്തുള്ള നെടുമ്പാശ്ശേരി എന്ന സ്ഥലത്താണുള്ളത്.
പുരാതനകാലം മുതൽക്കേ മലഞ്ചരക്കു വിപണിയായിരുന്നു അങ്കമാലി. ഇതിനുചുറ്റുമുള്ള പതിനെട്ടര ചേരികൾ ഉൾപ്പെടുന്ന ജനപദം കേരളത്തിൽ തന്നെ ഏറ്റവും സാന്ദ്രതയുള്ള ക്രിസ്ത്യൻ ജനപദമാണ്.സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യ കാലത്തെ പ്രധാന ഭരണകേന്ദ്രം ഇവിടെയായിരുന്നു. സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുളള സ്ഥലമാണ് ഇത്. പോർത്തുഗീസുകാരുടെ വരവിനു മുൻപ് സുറിയാനിസഭയുടെയും, ആദ്യത്തെ പോർത്തുഗീസ് ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു അങ്കമാലി. അവസാനത്തെ വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട (1597) സെന്റ് ഹോർമീസ് ചർച്ച് (സ്ഥാപനം 480-ൽ) ഉൾപ്പെടെ പല പ്രസിദ്ധ ദേവാലയങ്ങളും ഇവിടെയുണ്ട്.
ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഇവിടെനിന്നും 7 കിലോമീറ്റർ ദൂരത്താണ്. അങ്കമാലി റെയിവേ സ്റ്റേഷനെ കാലടിയിലേയ്ക്ക്- അങ്കമാലി (Angamaly for Kalady) എന്നാണ് രേഖപ്പെടുത്തുന്നതു തന്നെ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിക്ക് തൊട്ടടുത്താണ്.
മലയാള ഭാഷക്ക് വളരേയെറേ സംഭാവനകൾ നൽകിയിട്ടുള്ള അർണ്ണോസ് പാതിരിയെ സംസ്കൃതം പഠിപ്പിച്ചത് അങ്കമാലിക്കരായ കുഞ്ഞൻ, കൃഷ്ണൻ എന്നീ രണ്ടു നമ്പൂതിരിമാരായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഇത് അനന്യഭൂഷണമായ കാര്യമായിരുന്നു.