അയ്യപ്പൻ
കേരളത്തിലും തമിഴ്നാട്ടിലും പരക്കെ ആരാധിക്കപ്പെടുന്ന ഹൈന്ദവ ദേവത / From Wikipedia, the free encyclopedia
കേരളത്തിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന ഭഗവാനാണ് അയ്യപ്പൻ അഥവാ ധർമ്മശാസ്താവ് ചുരുക്കത്തിൽ ശാസ്താവ്. ഹൈന്ദവ വിശ്വാസപ്രകാരം ഹരിഹരപുത്രനായ ധർമ്മ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. പരമശിവന്റെയും മഹാവിഷ്ണുവിന്റെ സ്ത്രീ രൂപമായ മോഹിനിയുടെയും മകനാണ് ശാസ്താവ് എന്നാണ് വിശ്വാസം. അയ്യൻ, മണികണ്ഠൻ, ഭൂതനാഥൻ, ശബരിഗിരീശൻ, അയ്യനാർ, വില്ലാളിവീരൻ, ശനീശ്വരൻ, വേട്ടയ്ക്കൊരു മകൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'അയ്യൻ', 'അപ്പൻ' എന്നീ പദങ്ങൾ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. 'അയ്യോ' എന്ന് വിളിക്കുന്നതും അയ്യപ്പനെ തന്നെയാണ്. പന്തളത്ത് രാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ശാസ്താവിൽ ലയിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ആദി മഹാ ശാസ്താവ്, ധർമ്മ ശാസ്താവ് (അയ്യപ്പൻ), ജ്ഞാന ശാസ്താവ്, കല്യാണ വരദ ശാസ്താവ്, സമ്മോഹന ശാസ്താവ്, സന്താന പ്രാപ്തി ശാസ്താവ്, വേദ ശാസ്താവ്, വീര ശാസ്താവ് എന്നിങ്ങനെ എട്ടു ഭാവങ്ങളിൽ ശാസ്താവ് ആരാധിക്കപ്പെടുന്നു. ശാസ്താവിനെ ആരാധിച്ചാൽ ശനി തുടങ്ങിയ കഠിനമായ ദുരിതകാലങ്ങളിൽ രക്ഷ ലഭിക്കുമെന്നും, ആപത്തുകൾ ഒഴിയുമെന്നും, ദുഃഖങ്ങളിൽ ആശ്വാസം ഉണ്ടാകുമെന്നും, മരണാനന്തരം ഭക്തന്റെ ആത്മാവ് ഭഗവാനിൽ ലായിക്കുമെന്നും, മോക്ഷ പ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായെന്നും പിന്നീട് ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും അഭിപ്രായപ്പെടുന്നു. ശാസ്താവും ചാത്തപ്പൻ എന്ന ദ്രാവിഡഗോത്ര ദൈവവും ഒന്നുതന്നെ. [1] സാമൂഹിക നരവംശശാസ്ത്രജ്ഞനായ ഡോ. അയ്യപ്പൻ ശാസ്താവിനെ സമന്തഭദ്ര ബോധിസത്വനായാണ് കണക്കാക്കുന്നത്. കേസരി ബാലകൃഷ്ണ പിള്ളയാകട്ടെ അവലോകിതേശ്വര ബോധിസത്വനായും. മഹായാന ബുദ്ധമതക്കാരുടെ വിശ്വാസപ്രകാരം സമന്ത്രഭദ്ര ബോധിസത്വന്റെ കടമ അതതു നാടിലെ ജനങ്ങളുടെ സംരക്ഷണമാണ്. പക്ഷേ ഈ വിശ്വാസങ്ങൾ ഭാരതീയ വിശ്വാസത്തിലും, ഗോത്ര ആരാധനകളിലും ഉണ്ട്. ഇവയെ ദേശദൈവം, കുലദൈവം, ഗ്രാമത്തിന്റെ കാവൽ ദൈവം തുടങ്ങിയ പല പേരുകളിൽ അറിയപ്പെടാറുണ്ട്.
സ്വാമി അയ്യപ്പൻ | |
---|---|
Affiliation | ഭഗവാൻ |
നിവാസം | ശബരിമല |
ഗ്രഹം | ശനി |
മന്ത്രം | ഓം സ്വാമിയേ ശരണമയ്യപ്പാ" |
ആയുധം | അമ്പും വില്ലും |
Mount | പുലി, കുതിര |
ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് ശബരിമല. 2018 സെപ്റ്റംബർ 28-ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധിപ്രകാരം ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു. എന്നാൽ, ഈ വിധി കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്ക് വഴിച്ചു. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2013-2014 സീസണിൽ ലഭിച്ച വരുമാനം 230 കോടിയാണ് [2]