അടിമത്തം
From Wikipedia, the free encyclopedia
ശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു് അടിമത്തം എന്നറിയപ്പെടുന്നതു്. ഈ പദം എല്ലാ ദ്രാവിഡഭാഷകളിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ഒരു മനുഷ്യൻ അന്യന്റെ സമ്പൂർണാധികാരത്തിനു വിധേയനായിത്തീരുന്ന സ്ഥിതി അല്ലെങ്കിൽ നിലയാണ് അടിമത്തം എന്ന് ലീഗ് ഒഫ് നേഷൻസ് ഇതിനെ നിർവചിച്ചിരിക്കുന്നു (1926). അന്യന്റെ സമ്പൂർണാധികാരത്തിനധീനനായിത്തീരുന്ന ഒരു മനുഷ്യൻ ഉടമസ്ഥന്റെ ജംഗമവസ്തു (movable property) ആയിത്തീരുന്നു. ഉടമയുടെ അധികാരത്തിന്റെ അളവനുസരിച്ച് അടിമയുടെ സ്ഥിതിക്കും വ്യത്യാസങ്ങൾ വരാം. ഉടമ ഒരു വ്യക്തിയോ സമൂഹമോ സംഘടനയോ ആകാം. ചില പരിതഃസ്ഥിതികളിൽ അടിമയ്ക്ക് അവകാശങ്ങൾ തീരെ ഇല്ലാതിരിക്കും. ചിലപ്പോൾ ചില്ലറ അവകാശങ്ങൾ അനുവദിക്കപ്പെട്ടുവെന്നും വരാം. അടിമ ഉടമസ്ഥന്റെ വസ്തു അല്ലെങ്കിൽ വക ആണെന്ന സങ്കല്പം അടിമസമ്പ്രദായത്തിൽ ഉടനീളം ഉണ്ട്.
- അടിമവംശത്തെക്കുറിച്ചറിയാൻ, ദയവായി മംലൂക്ക് രാജവംശം കാണുക.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
സാമൂഹികമായി നോക്കുമ്പോൾ അടിമത്തത്തിനു വേറൊരു പ്രത്യേകതയുണ്ട്. അടിമയ്ക്ക് സാമൂഹികബന്ധങ്ങൾ നിഷേധിക്കപ്പെടുന്നു. അടിമയ്ക്ക് ജാതിയില്ല, മതമില്ല, ബന്ധുക്കളില്ല. നിയമത്തിന്റെ കണ്ണിൽ അടിമ ഒരു വ്യക്തിയേ അല്ല. സ്വകീയമായ സാമൂഹിക-സാംസ്കാരികബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട്, വേരറ്റ ചെടിപോലെ ഉടമകളുടെ ലോകത്തിന്റെ ഏറ്റവും താഴ്ന്നപടിയിൽ നിക്ഷിപ്തമാകുന്ന അടിമകളുടെ യാതനകൾ എണ്ണമറ്റതാണ്. മിക്ക ഉടമാസമുദായങ്ങളും അടിമ ഒരു മനുഷ്യജീവിയാണെന്ന കാര്യം തീരെ മറന്നിരുന്നില്ല. (ഇതിനൊരപവാദം യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങളായിരുന്നു. അടിമയും മനുഷ്യനാണ് എന്ന് അവിടുത്തെ വെള്ളക്കാർ സമ്മതിക്കുന്നതായി അവരുടെ വാക്കിലും പ്രവൃത്തിയിലും കാണുന്നില്ല.)
തൊഴിലാളി, മുതലാളിയുടെ ആശ്രിതനോ സേവകനോ അല്ലെന്നുള്ള ആശയം ആധുനിക സമുദായങ്ങൾ അടുത്തകാലത്താണ് സ്വീകരിക്കാൻ തുടങ്ങിയത്. വേതനത്തിനുവേണ്ടി ഇന്നത്തെ തൊഴിൽവിപണിയിൽ തൊഴിലാളി കൈമാറ്റം ചെയ്യുന്നത് അവന്റെ യത്നം മാത്രമാണ്. പക്ഷേ, പൗരാണികസമുദായങ്ങൾ സ്വീകരിച്ചിരുന്ന നിലപാട് അങ്ങനെ ആയിരുന്നില്ല, വേതനം നല്കുന്നവന്റെ ആശ്രിതനോ കീഴാളനോ ദാസനോ ആണ് തൊഴിലാളി എന്നതായിരുന്നു അവരുടെ വിശ്വാസം. ആശ്രിതതൊഴിലിന്റെ (dependent labour) നീചമായ വകഭേദമാണ് അടിമത്തം. ഇന്ത്യയിലെ ശൂദ്രർ, ബാബിലോണിയയിലെ മുഷ്കെനു (Mushkenu), ചീനയിലെ കോ (Ko'), റോമിലെ ക്ളയന്റ്സ് (Clients) എന്നിവരെല്ലാം അടിമകളെപ്പോലെ വേല ചെയ്തിരുന്ന ആശ്രിതതൊഴിലാളികളായിരുന്നു. വളരെ പരിമിതമായ അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രമുണ്ടായിരുന്ന ഇത്തരത്തിലുള്ള തൊഴിലാളികൾ വിരളമായ സമുദായത്തിലാണ് യഥാർത്ഥ അടിമത്തത്തിന് പ്രചാരം സിദ്ധിച്ചത്. യൂറോപ്പിലും, പ്രേത്യേകിച്ചു പ്രാചീന റോമാസാമ്രാജ്യം, പ്രാചീന ഗ്രീസ്, യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ സമ്പദ് വ്യവവസ്ഥ അടിമത്തൊഴിലിൽ അധിഷ്ഠിതമായിരുന്നു. ചീന, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിലെ പ്രാചീന സമുദായങ്ങളിൽ ജംഗമവസ്തുക്കളായി കരുതപ്പെട്ടിരുന്ന അടിമകൾ ഉണ്ടായിരുന്നുവെങ്കിലും ധാരാളമായി ആശ്രിതതൊഴിലാളിവർഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അടിമത്തൊഴിലായിരുന്നില്ല അവരുടെ ആർഥിതജീവിതത്തിന്റെ അസ്തിവാരം.