സാമുവൽ ടെയ്ലർ കോൾറിഡ്ജ്
From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യനിരൂപകനും, ദാർശനികനും ആയിരുന്നു സാമുവൽ ടെയ്ലർ കോൾറിഡ്ജ് (ജനനം: 21 ഒക്ടോബർ1772; മരണം 25 ജൂലൈ 1834). ഉറ്റസുഹൃത്തായിരുന്ന വേഡ്സ്വർത്തിനൊപ്പം ഇംഗ്ലീഷ് കവിതയിലെ കാല്പനികപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായി എണ്ണപ്പെടുന്ന കോൾറിഡ്ജ്, വേഡ്സ്വർത്തും റോബർട്ട് സൗത്തിയുമായി ചേർന്ന് "കായൽ കവികൾ" (Lake Poets) എന്ന പേരിലറിയപ്പെട്ട മൂവർ സംഘത്തിന്റെ ഭാഗമായിരുന്നു.
കോൾറിഡ്ജ് ഏറ്റവുമധികം അറിയപ്പെടുന്നത് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ, കുബ്ലാ ഖാൻ എന്നീ കവിതകളുടേയും, സാഹിത്യജീവചരിത്രം (Biographia Literaria) എന്ന ഗദ്യകൃതിയുടേയും പേരിലാണ്. കോൾറിഡ്ജിന്റെ നിരൂപണങ്ങൾ, പ്രത്യേകിച്ച് ഷേക്സ്പിയറിനെക്കുറിച്ചുള്ളവ, ഏറെ സ്വാധീനം കൈവരിക്കുകയും ജർമ്മൻ ആശയവാദദർശനത്തെ ആംഗലഭാഷാലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. "അവിശ്വാസത്തിന്റെ അവധിയെടുക്കൽ" (Suspension of Disbelief) എന്ന പ്രഖ്യാതമായ പ്രയോഗം ഉൾപ്പെടെ, സാഹിത്യചിന്തയിൽ ഏറെ പ്രചാരം കിട്ടിയ പല പ്രയോഗങ്ങളും പദങ്ങളും കോൾറിഡ്ജിന്റെ കണ്ടെത്തലുകളായുണ്ട്. എമേഴ്സൺ വഴി അദ്ദേഹം അമേരിക്കൻ പരമജ്ഞാനവാദത്തെ (transcendentalism) ഗണ്യമായി സ്വാധീനിച്ചു.
"ദുഖിതനായിരുന്ന് ലോകത്തെ ആനന്ദിപ്പിച്ച മനുഷ്യൻ" എന്നു കോൾറിഡ്ജിനെ വില്യം ജെ. ലോങ്ങ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സുഹൃത്ത് വേഡ്സ്വർത്തിന്റെ പ്രശാന്തജീവിതവുമായുള്ള താരതമ്യത്തിൽ ജീവിതത്തിന്റെ ഏറിയഭാഗവും കോൾറിഡ്ജിന്റെ ഓഹരിയായിരുന്നത് ദുഃഖവും പശ്ചാത്താപവും ആയിരുന്നു.[1] തീവ്രാകാംക്ഷയും, വിഷാദരോഗവും എക്കാലവും അദ്ദേഹത്തെ വിടാതെ പിന്തുടർന്നു; അക്കാലത്ത് തിരിച്ചറിയപ്പെട്ടിട്ടില്ലാതിരുന്ന "ദ്വിധൃവരോഗം" (bipolar disorder) എന്ന മാനസികാവസ്ഥയായിരുന്നു അദ്ദേഹത്തിനെന്ന് ഊഹിക്കുന്നവരുണ്ട്.[2] ശൈശവത്തിൽ പിടിപെട്ട വാതപ്പനിയുൾപ്പെടെയുള്ള രോഗങ്ങളായിരിക്കാം പിൽക്കാലത്ത് അദ്ദേഹത്തെ അലട്ടിയ അനാരോഗ്യത്തിനു കാരണമായത്. ഈ രോഗങ്ങളിൽ ആശ്വാസത്തിനായി കറുപ്പുസത്തുപയോഗിച്ചിരുന്നതു മൂലം അദ്ദേഹം പിൽക്കാലത്ത് കറുപ്പിന് അടിമയായിത്തീരുകയും ചെയ്തു.