പാശ്ചാത്യശീശ്മ
From Wikipedia, the free encyclopedia
1378 മുതൽ 1417 വരെ റോമൻ കത്തോലിക്കാ സഭയുടെ ഉന്നതതലത്തിൽ നിലനിന്നിരുന്ന പിളർപ്പാണ് പാശ്ചാത്യശീശ്മ (Western Schism) എന്നറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിലെ അവിഞ്ഞോണിൽ ഏഴു ദശകത്തോളം ദീർഘിച്ച മാർപ്പാപ്പാമാരുടെ "ബാബിലോൺ പ്രവാസത്തിന്റെ" സമാപ്തിയാണ് ഇതിന് അവസരമൊരുക്കിയത്. മാർപ്പാപ്പായുടെ ആസ്ഥാനമെന്ന റോമിന്റെ നില പുന:സ്ഥാപിക്കപ്പെട്ട് രണ്ടു വർഷത്തിനകം, കർദ്ദിനാൾ സംഘത്തിലെ ഫ്രെഞ്ച് ഭൂരിപക്ഷം സ്വന്തം നാട്ടുകാരനായ മറ്റൊരു മാർപ്പാപ്പയെ തെരഞ്ഞെടുത്ത് അവിഞ്ഞോണിൽ വാഴിച്ചതോടെ കത്തോലിക്കാസഭടെ പരമാദ്ധ്യക്ഷസ്ഥാനത്തിന് രണ്ട് അവകാശികളെന്ന അവസ്ഥയായി. വിശ്വാസസത്യങ്ങളുമായോ ദൈവശാസ്ത്രസമസ്യകളുമായോ ബന്ധമില്ലാതിരുന്ന ഈ ചേരിതിരിവിൽ പ്രാദേശികസഭകളുടെ ചായ്വ്, രാഷ്ട്രീയപരിഗണനകളെ ആശ്രയിച്ചിരുന്നു. നാലു ദശാബ്ദക്കാലം നിലനിന്ന ശീശ്മയുടെ അവസാനഘട്ടത്തിൽ മാർപ്പാപ്പാ സ്ഥാനത്തിന് മൂന്ന് അവകാശവാദികളുണ്ടായി. തെക്കുപടിഞ്ഞറൻ ജർമ്മനിയിലെ കോൺസ്റ്റൻസിൽ കൂടിയ സഭാസമ്മേളനം 1417-ൽ ഈ ഭിന്നിപ്പിന് അറുതിവരുത്തി. എങ്കിലും മാർപ്പാപ്പാമാരുടെ 67 വർഷക്കാലത്തെ അവിഞ്ഞോൺ വാഴ്ചയും അതിനെ തുടർന്നു നാല്പതു വർഷം ദീർഘിച്ച പാശ്ചാത്യശീശ്മയും, മതപരമായ അധികാരസ്ഥാനങ്ങൾക്ക് സാമാന്യജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ബഹുമാന്യത കുറച്ച്, ഒരു നൂറ്റാണ്ടിനു ശേഷമുണ്ടായ പ്രൊട്ടസ്റ്റന്റ് നവീകരണത്തിനു വഴിയൊരുക്കി.[1][2]