ത്രെന്തോസ് സൂനഹദോസ്
From Wikipedia, the free encyclopedia
പ്രൊട്ടസ്റ്റന്റ് കലാപത്തെ തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിളിച്ചുകൂട്ടിയ ഒരു സഭാസമ്മേളനമാണ് ത്രെന്തോസ് സൂനഹദോസ് (Council of Trent). കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.[1] ഇറ്റലിയിൽ, 1545 ഡിസംബർ 13-നും 1563 ഡിസംബർ 4-നും ഇടയ്ക്ക് മൂന്നു മാർപ്പാപ്പാമാരുടെ ഭരണകാലങ്ങളിലായി നടന്ന 25 സമ്മേളനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വടക്കൻ ഇറ്റലിയിൽ, ആൽപ്സ് അടിവാരത്തിലുള്ള ത്രെന്തോസ് നഗരത്തിലാണ് മിക്കവാറും സമ്മേളനങ്ങൾ നടന്നത്. അക്കാലത്ത് ത്രെന്തോസ് നഗരം മാർപ്പാപ്പായുടെ രാഷ്ട്രീയാധികാര സീമക്കു പുറത്ത്, വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
ആദ്യത്തെ എട്ടു സമ്മേളനങ്ങൾ മൂന്നാം പൗലോസ് മാർപ്പാപ്പയുടെ കാലത്ത് ത്രെന്തോസിൽ 1545 മുതൽ 1547 വരെ നടന്നു. ഇറ്റലിക്കാരായ മെത്രാന്മാരുടെ അഭിലാഷമനുസരിച്ച്, 1547-ൽ 9 മുതൽ 11 വരെ സമ്മേളനങ്ങളുടെ വേദിയായത് മാർപ്പാപ്പായുടെ രാഷ്ട്രീയാധികാര സീമയിൽ പെട്ട ബൊളോഞ്ഞാ നഗരമാണ്.[2] ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ കാലത്തു 1551-52 വർഷങ്ങളിൽ 12 മുതൽ 16 വരെ സമ്മേളനങ്ങളിൽ സൂനഹദോസ് ത്രെന്തോസിൽ തിരികെയെത്തി. തുടർന്ന് ദീർഘമായ പത്തുവർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം പീയൂസ് നാലാമൻ മാർപ്പാപ്പയുടെ കാലത്ത് 1562-63 വർഷങ്ങളിൽ നടന്ന 17 മുതൽ 25 വരെ സമ്മേളനങ്ങളും ത്രെന്തോസിൽ തന്നെയായിരുന്നു.