കേരളത്തിലെ വെള്ളപ്പൊക്കം (2018)
1924 ആഗസ്റ്റിൽ കേരളത്തിൽ സംഭവിച്ച വെള്ളപ്പൊക്കം / From Wikipedia, the free encyclopedia
2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്.[2] അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.[3] ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ[4][5] 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്.[6] അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടുവെന്നു പറയാം.[7] നദികൾ കരകവിഞ്ഞൊഴുകിയത് റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. കനത്ത മഴയിലും, പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായും 14 പേരെ കാണാതായതായും 140 പേർ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ അറിയിച്ചു. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി[8][9] കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.[10][11]
തിയതി | ഓഗസ്റ്റ് 2018 (2018-08) |
---|---|
സ്ഥലം | കേരളം, ഇന്ത്യ |
കാരണം | ന്യൂനമർദ്ദം അതിവൃഷ്ടി ഉരുൾപൊട്ടൽ |
മരണങ്ങൾ | 484 |
Property damage | ₹20,000 കോടി (US$3 billion)[1] |
വെബ്സൈറ്റ് | www |
പ്രളയത്തേയും തൽഫലമായുണ്ടായ കെടുതികളെയും തുടർന്ന് കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.[12] വെള്ളപ്പൊക്കത്തെ തുടർന്ന് ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി നിരവധി സഹായ വാഗ്ദാനങ്ങളാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കേന്ദ്ര ഗവൺമെന്റ് വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിച്ചു.[13] ഇത് രാജ്യമെമ്പാടുമായി കേന്ദ്ര ഗവൺമെന്റിനെതിരെ വലിയ വിമർശനങ്ങൾക്കൾക്ക് വഴിതെളിച്ചു.