കിങ് ഡേവിഡ് ഹോട്ടൽ ബോംബിങ്
From Wikipedia, the free encyclopedia
ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന പലസ്തീനിലെ കാര്യാലയം നിലനിന്നിരുന്ന[1] ഹോട്ടലിന്റെ ഭാഗം ജൂതതീവ്രവാദികൾ ബോംബിട്ട് തകർത്ത സംഭവമാണ് കിങ് ഡേവിഡ് ഹോട്ടൽ ബോംബിങ്. 1946 ജൂലൈ 22-നാണ്[2] ജൂതകുടിയേറ്റ തീവ്രവാദികളായ ഇർഗൂൺ[3][4][5] ഈ ഭീകരാക്രമണം[6][7] സംഘടിപ്പിച്ചത്[2]. അറബികളും ബ്രിട്ടീഷുകാരും ജൂതന്മാരും ഉൾപ്പെടെ വിവിധ രാജ്യക്കാരായ 91 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു[8].
കിങ് ഡേവിഡ് ഹോട്ടൽ ബോംബിങ് | |
---|---|
പലസ്തീനിലെ ജൂതകലാപം എന്നതിന്റെ ഭാഗം | |
സ്ഥലം | ജറൂസലം, പലസ്തീൻ മാൻഡേറ്റ് |
തീയതി | 1946 ജൂലൈ 22 12:37 pm (UTC+2) |
ആക്രമണലക്ഷ്യം | കിങ് ഡേവിഡ് ഹോട്ടൽ |
ആക്രമണത്തിന്റെ തരം | ബോംബിങ് |
മരിച്ചവർ | 91 |
മുറിവേറ്റവർ | 46 |
ആക്രമണം നടത്തിയത് | ഇർഗൂൺ |
പാലസ്തീൻ മാൻഡേറ്റിലെ ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, പലസ്തീൻ ഗവണ്മെന്റിന്റെ സെക്രട്ടറിയേറ്റ്, പലസ്തീന്റെയും ട്രാൻസ്ജോർദ്ദാന്റെയും ബ്രിട്ടീഷ് സൈനിക ആസ്ഥാനം എന്നിവയെല്ലാം ഈ ഹോട്ടലിലാണ് പ്രവർത്തിച്ചിരുന്നത്. ജൂത അർദ്ധസൈനിക വിഭാഗമായിരുന്ന ഹഗാനയുടെ അംഗീകാരത്തോടെയാണ് ഇർഗുൺ പദ്ധതി ആസൂത്രണം ചെയ്തതെങ്കിലും ആക്രമണശേഷം ഹഗാന ഇതിനെ തള്ളിക്കളയുകയായിരുന്നു. ഹഗാന ഈ പദ്ധതിയുടെ അംഗീകാരം റദ്ദാക്കിയെന്നാണ് അവർ വാദിക്കുന്നത്. ഓപ്പറേഷൻ അഗതയുടെ ഭാഗമായി നടത്തപ്പെട്ട ബ്രിട്ടീഷ് റെയ്ഡുകളിലൂടെ ജൂതരുടെ ബ്രിട്ടീഷ് വിരുദ്ധ ആക്രമണങ്ങളുടെ രേഖകൾ പിടിച്ചെടുക്കപ്പെട്ടിരുന്നു. ഈ രേഖകൾ നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 1920 മുതൽ 1948 വരെ നീണ്ട ബ്രിട്ടീഷ് മാൻഡേറ്റിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്[9][10].
ഹോട്ടൽ ജീവനക്കാരെന്ന വ്യാജേന കടന്നുകയറിയ ഇർഗൂൺ അംഗങ്ങൾ കെട്ടിടത്തിന്റെ ബേസ്മെന്റിൽ ബോംബ് സ്ഥാപിക്കുകയായിരുന്നു. കിങ് ഡേവിഡ് ഹോട്ടലിന്റെ സൗത്ത് വിങ്ങിന്റെ പടിഞ്ഞാറൻ പകുതി തകർന്നു[10]. സൗത്ത് വിങ്ങിലാണ് ഗവണ്മെന്റ് സെക്രട്ടറിയേറ്റ്, സൈനിക ആസ്ഥാനത്തിന്റെ ഏതാനും ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്നത്. ഹോട്ടലിന് പുറത്തും സമീപ കെട്ടിടങ്ങളിലുമായാണ് ചില മരണങ്ങളും പരിക്കുകളും സംഭവിച്ചത്[10].
സ്ഫോടനത്തെ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ഇർഗൂൺ വക്താക്കൾ പിന്നീട് അവകാശപ്പെട്ടിരുന്നു. എന്നാൽ സ്ഫോടനത്തിന് 15 മിനിറ്റ് മുൻപാണ് ഇത്തരം ഒരറിയിപ്പ് നൽകപ്പെട്ടതെന്ന് ചില വിദഗ്ദർ പറയുന്നുണ്ട്. എന്നാൽ വിശ്വസനീയമായ ഒരറിയിപ്പും ഉത്തരവാദപ്പെട്ട ആർക്കും ലഭിച്ചില്ലെന്നാണ് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കിയത്[11]. ഇക്കാര്യത്തിലെ വ്യത്യസ്ഥമായ വിവരണങ്ങൾക്കൊന്നും ഒരു വ്യക്തതയുള്ള സ്ഥിരീകരണം ലഭ്യമല്ല[10].